ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ സമാനം; സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്‌

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍. വരുന്ന രണ്ടാഴ്ചകളില്‍ വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസുകള്‍ മാത്രമാണ് ഉണ്ടാവുക.

തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ശക്തമായ നിയന്ത്രണമേര്‍പ്പെടുത്തും. പൊതുപരിപാടികള്‍ക്ക് പൂര്‍ണവിലക്കാണ്. സ്വകാര്യ ചടങ്ങില്‍ 20 പേര്‍ മാത്രം. മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തണം.

സ്‌കൂളുകള്‍ (schools) നാളെ മുതല്‍ പൂര്‍ണമായും അടച്ചിടാന്‍ തീരുമാനിച്ചു. 10, 11, 12 ക്ലാസുകളും ഇനി ഓണ്‍ലൈനായിരിക്കും. വരുന്ന രണ്ട് ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. പുറത്തിറങ്ങാന്‍ സാക്ഷ്യപത്രം വേണമെന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ വരുന്ന രണ്ട് ഞായറാഴ്ചകളില്‍ ഉണ്ടാകും. അവശ്യകാര്യങ്ങള്‍ക്കോ അവശ്യസര്‍വീസുകള്‍ക്കോ മാത്രമേ പുറത്തിറങ്ങാന്‍ അനുമതിയുണ്ടാകൂ.

മാളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാന്‍ തീരുമാനിക്കുന്നില്ല. പകരം ഈ സ്ഥാപനങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. തീയറ്ററുകള്‍ അടക്കം സമ്പൂര്‍ണമായി അടച്ചുപൂട്ടില്ല.

ഓരോരോ ജില്ലകളിലും രോഗികളുടെ എണ്ണത്തിന് അനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ച് വികേന്ദ്രീകൃതമായിട്ടാകും നിയന്ത്രണങ്ങള്‍ വരിക. ഓരോ ഇടങ്ങളിലും രോഗബാധിതരുടെ എണ്ണത്തിനും ആശുപത്രിസൗകര്യങ്ങളും അനുസരിച്ച് എങ്ങനെയുള്ള നിയന്ത്രണങ്ങള്‍ വേണമെന്ന കാര്യം അതാത് ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാം.

വാർത്തകൾ ന്യൂസ് 18 മലയാളം

Spread the love